സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. സിനിമാ സംഘടനയായ അമ്മയുടെ നിലപാടിനെയും പ്രസിഡന്റ് ശ്വേതാ മേനോന്റെ പരസ്യ പ്രസ്താവനകളെയുമാണ് വിനയൻ ചോദ്യം ചെയ്തെത്തിയത്.
ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശ്വേതയുടെ പ്രതികരണങ്ങൾ ശരിയാണെങ്കിൽ അത് നല്ല കാര്യമാണെന്ന് വ്യക്തമാക്കിയ വിനയൻ എന്നാൽ ഇതുവരെ അമ്മ എന്ന സംഘടനയോ അതിലെ പ്രമുഖരോ റിപ്പോർട്ടിനെ പരസ്യമായി പിന്തുണയ്ക്കാനോ അത് പൂർണമായി പുറത്തുവിടണമെന്ന് ആവശ്യപ്പെടാനോ തയാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചും സിനിമയിലെ പവർ ഗ്രൂപ്പിനെ എതിർത്തും ശ്രീമതി ശ്വേതാ മേനോൻ പറയുന്ന കമന്റുകൾ നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ വരുന്നുണ്ട്… അതിൽ കണ്ട ഒരു പോസ്റ്ററാണിത്.
ഇത് ശരിയാണങ്കിൽ വളരെ നല്ല കാര്യം. പക്ഷേ, ഇതേവരെ ‘അമ്മ’യിൽ നിന്ന് ആരും ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുകയോ, ആ റിപ്പോർട്ട് മുഴുവൻ പുറത്തു വിടണമെന്നു പറയുകയോ ചെയ്തതായി കണ്ടിട്ടില്ല.
റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെതിരെ ആത്മാർത്ഥമായും നിങ്ങളാൽ കഴിയുന്ന നടപടികളുമായി മുന്നോട്ടു പോകാൻ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ തയാറാണോ.? കാരണം അതിന്റെ നടപടികളൊക്കെ നിങ്ങളുടെ ആൾക്കാർ തന്നെ തടഞ്ഞിരിക്കുകയാണല്ലോ?
അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് നിങ്ങൾ ആവശ്യപ്പെടുമോ . പത്തു പന്ത്രണ്ടു വർഷം സിനിമയിലെ എന്റെ കരിയർ തന്നെ ബ്ളോക്കു ചെയ്തതതും മഹാനടൻ തിലകൻ ചേട്ടനെ ഉൾപ്പടെ വിലക്കിയതും സിനിമയിലെ ഇതേ പവർഗ്രൂപ്പാണന്ന് അതേ ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ 141 മുതൽ 144 വരെ പേജുകളിൽ വ്യക്തമാക്കിയിട്ടുള്ളതു കൊണ്ടു തന്നെ എനിക്കാ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ താല്പര്യമുണ്ട്.
നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ ചെലവു ചെയ്ത് ഉണ്ടാക്കിയ റിപ്പോർട്ട് ആണത്.